Home Entertainment ചേതക് സ്ക്രീന്‍ അവാര്‍ഡ്സ് 2026: 14 പുരസ്കാരങ്ങളുമായി ‘ധുരന്ധര്‍’; മികച്ച ചിത്രം ‘ഹോംബൗണ്ട്’

ചേതക് സ്ക്രീന്‍ അവാര്‍ഡ്സ് 2026: 14 പുരസ്കാരങ്ങളുമായി ‘ധുരന്ധര്‍’; മികച്ച ചിത്രം ‘ഹോംബൗണ്ട്’

7
0

കൊച്ചി: ഹിന്ദി സിനിമയുടെയും ഒടിടി ലോകത്തെയും മികവിനെ ആദരിച്ചുകൊണ്ടുള്ള  ‘ചേതക് സ്ക്രീന്‍ അവാര്‍ഡ്സ് 2026’ സമ്മാനിച്ചു. വിശ്വാസ്യതയും സുതാര്യമായ തിരഞ്ഞെടുപ്പ് രീതിയും കൊണ്ട് ശ്രദ്ധേയമായ അവാര്‍ഡ്ദാന  ചടങ്ങില്‍ 2025-ലെ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ആദരിച്ചു.

നീരജ് ഘയ്വാന്‍ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’ ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വ്യവസായ പ്രമുഖ നിത അംബാനിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് പുരസ്കാരം നല്‍കിയത്. അതേസമയം ആദിത്യ ധര്‍ സംവിധാനം ചെയ്ത ‘ധുരന്ധര്‍’ ആകെ 14 പുരസ്കാരങ്ങള്‍ നേടി.

രണ്‍വീര്‍ സിംഗ് (ചിത്രം: ധുരന്ധര്‍) മികച്ച നടന്‍, യാമി ഗൗതം (ചിത്രം: ഹഖ്) മികച്ച നടി, ആദിത്യ ധര്‍ (ചിത്രം: ധുരന്ധര്‍) മികച്ച സംവിധായകന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡിനായി ബോളിവുഡ് ഇതിഹാസം ധര്‍മ്മേന്ദ്ര തെരഞ്ഞെടുക്കപ്പെട്ടു. ധര്‍മ്മേന്ദ്രയ്ക്ക് വേണ്ടിയുള്ള ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് മകന്‍ ബോബി ഡിയോള്‍ ഏറ്റുവാങ്ങി. ജാവേദ് അക്തര്‍, രമേഷ് സിപ്പി എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം സമ്മാനിച്ചു.

പിതാവ് തന്‍റെ സിനിമകളിലൂടെയും ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെയും ജനഹൃദയങ്ങള്‍ കീഴടക്കിയിരുന്നു. സന്തോഷം പടര്‍ത്താനാണ് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചതെന്ന് ബോബി ഡിയോള്‍ പറഞ്ഞു.

സിനിമയുടെ മാറുന്ന കാലത്തിനനുസരിച്ച് ഇത്തവണ അഞ്ച് പുതിയ ഒടിടി വിഭാഗം പുരസ്കാരങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

സ്റ്റോളന്‍ മികച്ച ഒടിടി ചിത്രം, സന്യ മല്‍ഹോത്ര (ചിത്രം: മിസിസ്) മികച്ച നടി (ഒടിടി), അഭിഷേക് ബാനര്‍ജി (ചിത്രം: സ്റ്റോളന്‍) മികച്ച നടന്‍ (ഒടിടി), കരണ്‍ തേജ്പാല്‍ (ചിത്രം: സ്റ്റോളന്‍) മികച്ച സംവിധായകന്‍ (ഒടിടി) ആയി തെരഞ്ഞെടുക്കപ്പെട്ടു.

ബോളിവുഡ് താരം ആലിയ ഭട്ട്, സുനില്‍ ഗ്രോവര്‍, സാക്കിര്‍ ഖാന്‍, സൗരഭ് ദ്വിവേദി എന്നിവരായിരുന്നു ചടങ്ങിന്‍റെ അവതാരകര്‍. 2025-ല്‍ വിടപറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് ‘ഇന്‍ മെമ്മോറിയം’ വിഭാഗത്തിലൂടെ ആദരമര്‍പ്പിച്ചു.

ഹിന്ദി സിനിമാ ലോകത്തെ പ്രമുഖര്‍ ഒത്തുചേര്‍ന്ന ഈ ചടങ്ങ്  സിനിമയുടെ മാന്ത്രികതയെയും വിശ്വാസ്യതയെയും ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നായി മാറി.