കരുത്തുറ്റ മനസ്സും കയ്യിലുണ്ടായിരുന്ന ആ ഒരു കുപ്പി വെള്ളവും തുണയായി.കുടകിലെ മലനിരകളിൽ കാണാതായ മലയാളി യുവതി ശരണ്യയെ നാലാം ദിവസം ജീവിതത്തിലേക്ക് തിരികെ ലഭിച്ചു. വ്യാഴാഴ്ച ട്രക്കിങ്ങിനിടെ വഴിതെറ്റിയ ശരണ്യ, ഭക്ഷണവും വെളിച്ചവുമില്ലാതെ കൊടുംകാട്ടിൽ കഴിഞ്ഞത് നീണ്ട നാല് ദിവസങ്ങളാണ്.
പ്രതിസന്ധികൾക്കിടയിലും തളരാത്ത മനക്കരുത്താണ് ഈ ഇരുപത്തിയെട്ടുകാരിയെ മരണക്കയത്തിൽ നിന്നും രക്ഷപ്പെടുത്തിയത്.
വഴിതെറ്റിയെന്ന് തിരിച്ചറിഞ്ഞ നിമിഷം സഹായത്തിനായി സുഹൃത്തിന് സന്ദേശമയക്കാൻ ശ്രമിച്ചെങ്കിലും, ഫോണിൽ ഒരു ശതമാനം മാത്രം ചാർജ് അവശേഷിച്ചത് വലിയ തിരിച്ചടിയായി. മെസേജ് അയക്കുന്നതിനിടെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ പുറംലോകവുമായുള്ള ബന്ധം പൂർണ്ണമായും അറ്റു. ആദ്യദിവസം വൈകുന്നേരം വരെ നടന്ന ശരണ്യ ഒരു അരുവിക്കടുത്തുള്ള പാറക്കൂട്ടത്തിലാണ് അഭയം പ്രാപിച്ചത്.
കൈവശം ഒരു ക്യാമറയും അര ലിറ്റർ വെള്ളവും മാത്രമാണുണ്ടായിരുന്നത്.
രണ്ടാം ദിവസം കാലുവേദന മൂലം നടത്തം ഒഴിവാക്കി ഡ്രോൺ നിരീക്ഷണത്തിനായി തുറസ്സായ സ്ഥലത്ത് കാത്തിരുന്നെങ്കിലും ആരും എത്തിയില്ല. മൂന്നാം ദിവസം മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും കനത്ത മഴ തടസ്സമായി. നനഞ്ഞ വസ്ത്രങ്ങളുമായി ഉറക്കമില്ലാത്ത രാത്രികൾ തള്ളിനീക്കിയ ശരണ്യ, നാലാം ദിവസം രക്ഷാപ്രവർത്തകർക്കായി ഉറക്കെ കൂവിവിളിച്ചു. ഈ ശബ്ദം കേട്ടെത്തിയ സംഘമാണ് യുവതിയെ കണ്ടെത്തിയത്.
ഭക്ഷണമില്ലാതിരുന്നിട്ടും അരുവയിൽ നിന്ന് ധാരാളം വെള്ളം കുടിച്ചതാണ് ശരീരം തളരാതെ കാത്തതെന്ന് ശരണ്യ പറഞ്ഞു. വനംവകുപ്പും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് കുടകിലെ വനത്തിനുള്ളിൽ നിന്ന് ശരണ്യയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.






