സിപിഎമ്മിൽ വ്യക്തിപൂജ നടക്കുന്നുവെന്ന ആരോപണങ്ങൾ തള്ളി മുതിർന്ന നേതാവ് പ്രകാശ് കാരാട്ട് രംഗത്തെത്തി. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം ഉപയോഗിക്കുന്നത് വ്യക്തിപൂജയുടെ ഭാഗമല്ലെന്നും മറിച്ച് ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളെ സ്വീകരിക്കുന്ന രീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഏതെങ്കിലും ഒരു വ്യക്തിയെ പരമോന്നത നേതാവായി അവരോധിക്കുന്ന ശൈലി നിലവിലില്ല. ചില സന്ദർഭങ്ങളിൽ ജനങ്ങൾ നേതാക്കളെ ഹൃദയപൂർവ്വം ഏറ്റെടുക്കാറുണ്ട്, അത് ജനാധിപത്യപരമായ ഒരു പ്രക്രിയ മാത്രമാണെന്നും കൊച്ചിയിൽ നടന്ന ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ കാരാട്ട് വിശദീകരിച്ചു.
ഇതോടൊപ്പം തന്നെ വിദേശ സംഭാവന നിയന്ത്രണ നിയമം കേന്ദ്രസർക്കാർ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.






