കേരളത്തിൽ ഭരണമാറ്റത്തിൻ്റെ സൂചനകൾ നൽകി യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്നു. വോട്ടെണ്ണലിൻ്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ വ്യക്തമായ ഭൂരിപക്ഷത്തിലേക്കാണ് ഐക്യജനാധിപത്യ മുന്നണി നീങ്ങുന്നത്. മൂന്ന് റൗണ്ടുകൾ പൂർത്തിയാകുമ്പോൾ യുഡിഎഫ് 90-ലധികം സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എന്നാൽ ഭരണകക്ഷിയായ എൽഡിഎഫിന് 50 സീറ്റുകളിൽ പോലും മുന്നിലെത്താൻ സാധിച്ചിട്ടില്ല എന്നത് രാഷ്ട്രീയ കേരളത്തെ അമ്പരപ്പിക്കുന്നു.
ഏറ്റവും ശ്രദ്ധേയമായ കാര്യം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻ്റെ മന്ത്രിസഭയിലെ പ്രമുഖരും സ്വന്തം മണ്ഡലങ്ങളിൽ പിന്നിലായിരിക്കുന്നു
എന്നതാണ്. വികസനത്തുടർച്ച അവകാശപ്പെട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട എൽഡിഎഫിന് ജനവിധി കനത്ത തിരിച്ചടിയാകുമെന്നാണ് പ്രാഥമിക ട്രെൻഡുകൾ വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ വികാരം ശക്തമായത് യുഡിഎഫിന് അനുകൂലമായ കാറ്റായി മാറിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അതേസമയം, കേരളത്തിൽ അക്കൗണ്ട് തുറക്കാനുറച്ച് എൻഡിഎയും മുന്നേറ്റം നടത്തുന്നുണ്ട്. മൂന്ന് മണ്ഡലങ്ങളിൽ നിലവിൽ എൻഡിഎ സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നുണ്ട്. യുഡിഎഫ് കേന്ദ്രങ്ങളിൽ വൻ ആഘോഷങ്ങളാണ് ഇതിനകം ആരംഭിച്ചിരിക്കുന്നത്. വരും മണിക്കൂറുകളിൽ ലീഡ് നിലയിൽ മാറ്റമുണ്ടാകുമോ അതോ യുഡിഎഫ് അധികാരം ഉറപ്പിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.






