Home Investment ഇന്ധനവിലയിൽ വൻ ഇളവ്: പെട്രോളിനും ഗ്യാസിനും പിന്നാലെ വിമാനങ്ങൾക്കും ഇനി ‘ഹാപ്പി ജേർണി’

ഇന്ധനവിലയിൽ വൻ ഇളവ്: പെട്രോളിനും ഗ്യാസിനും പിന്നാലെ വിമാനങ്ങൾക്കും ഇനി ‘ഹാപ്പി ജേർണി’

24
0

സാധാരണക്കാർക്കും ബിസിനസ്സ് മേഖലയ്ക്കും ഒരുപോലെ ആശ്വാസം പകരുന്ന വാർത്തകളാണ് ഇന്ധന വിപണിയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. പെട്രോൾ, ഡീസൽ, വാണിജ്യ എൽപിജി സിലിണ്ടർ എന്നിവയ്ക്ക് പിന്നാലെ രാജ്യത്ത് വ്യോമയാന ഇന്ധനത്തിന്റെ വിലയും കുറച്ചിരിക്കുകയാണ്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

വ്യോമയാന ഇന്ധനത്തിന് ലിറ്ററിന് 5 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ നിലവിലെ വില ലിറ്ററിന് 110 രൂപയായി പുതുക്കി നിശ്ചയിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് റെക്കോർഡ് ഉയരത്തിലെത്തിയ നിരക്കിൽ നിന്നാണ് ഇപ്പോൾ ഈ ആശ്വാസ കുറവുണ്ടായിരിക്കുന്നത്.

പൊതുജനങ്ങൾക്ക് ഏറെ സന്തോഷം നൽകിക്കൊണ്ട് രാജ്യത്തെ പ്രമുഖ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജിയും തങ്ങളുടെ പെട്രോൾ, ഡീസൽ നിരക്കുകൾ വെട്ടിക്കുറച്ചു. നയാരയുടെ പമ്പുകളിൽ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു സ്വകാര്യ കമ്പനി ഇത്തരത്തിൽ റീട്ടെയ്ൽ വില കുറയ്ക്കാൻ തയ്യാറാകുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇവയ്‌ക്കെല്ലാം പുറമേ, ഹോട്ടൽ-വാണിജ്യ മേഖലകൾക്ക് നേരിയ ആശ്വാസമേകി വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വിലയിലും വൻ കുറവ് രേഖപ്പെടുത്തി. 180 രൂപ കുറഞ്ഞതോടെ പുതിയ നിരക്ക് 2951 രൂപയായി മാറി. ഈ വർഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി ആയിരം രൂപയോളം വർദ്ധിച്ച സാഹചര്യത്തിൽ ഹോട്ടൽ വ്യാപാരികൾക്ക് ഈ ഇളവ് പൂർണ്ണമായ ആശ്വാസം നൽകുന്നില്ല. അതേസമയം, സാധാരണക്കാരുടെ വീടുകളിലെ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ഇത്തവണ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്ക് അയവു വന്നതാണ് എണ്ണവില താഴാൻ പ്രധാന കാരണമായത്.