Home Business വിഴിഞ്ഞത്ത് ‘അദാനിപ്പേടി’ പുകയുന്നു; കോൺഗ്രസിൽ വൻ ചേരിതിരിവ്, കളം പിടിക്കാൻ കെ.സി വിഭാഗം

വിഴിഞ്ഞത്ത് ‘അദാനിപ്പേടി’ പുകയുന്നു; കോൺഗ്രസിൽ വൻ ചേരിതിരിവ്, കളം പിടിക്കാൻ കെ.സി വിഭാഗം

8
0

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സ്വീകരിച്ച നിലപാടിൽ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. അദാനി ഗ്രൂപ്പിനെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നിലപാടുകളുമായി മുന്നോട്ടുപോകണമെന്നാണ് പാർട്ടിയിലെ കെ.സി വേണുഗോപാൽ അനുകൂലികളുടെ ശക്തമായ ആവശ്യം. കേരളത്തിൽ ഭരിക്കുന്നത് ബിജെപി സർക്കാരല്ലെന്ന് ഓർക്കണമെന്ന കെ.സിയുടെ കഴിഞ്ഞ ദിവസത്തെ പരസ്യ പ്രതികരണത്തിന് പിന്നാലെയാണ് വിഷയം പാർട്ടിയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. കെ.സി വേണുഗോപാൽ നിലപാട് കടുപ്പിച്ചതിന് തൊട്ടുപിന്നാലെ അദാനി ഗ്രൂപ്പിന് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ തുടക്കം മുതൽക്കേ കൃത്യമായ നിലപാട് സ്വീകരിച്ചത് വി.ഡി സതീശനാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം വാദിക്കുന്നത്. എം.എസ്.സി-അദാനി കരാർ കൈമാറ്റത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് വി.ഡി സതീശൻ നേരത്തെ തന്നെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അദാനി ഗ്രൂപ്പ് ഇതുവരെ ഇത്തരം ഒരു അനുമതി തേടിയിട്ടില്ലെന്നും ഓഹരി കൈമാറ്റത്തിൽ വലിയ ആശങ്കയുണ്ടെന്നും സതീശൻ സഭയെ അറിയിച്ചിരുന്ന കാര്യവും ഇവർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം വിവാദമായ ഈ ഓഹരി കൈമാറ്റ നീക്കത്തിൽ നിയമോപദേശം തേടാനാണ് സർക്കാർ തീരുമാനം. വിദഗ്ധ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ അന്തിമ തീരുമാനത്തിലേക്ക് കടക്കൂ എന്നും നിയമപരമായ വ്യവസ്ഥകൾ മറികടന്ന് കരാറിന് അതിവേഗം അനുമതി നൽകില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തങ്ങളുടെ നീക്കമെന്നും സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ച ശേഷമേ കരാർ ഔദ്യോഗികമായി നടപ്പാക്കൂ എന്നുമാണ് അദാനി ഗ്രൂപ്പിന്റെ വാദം. വിഴിഞ്ഞം തുറമുഖത്തെ ചൊല്ലിയുള്ള ഈ പുതിയ തർക്കങ്ങളെ സർക്കാരിനെതിരെയുള്ള ശക്തമായ രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് കോൺഗ്രസ് നേതൃത്വം ഇപ്പോൾ ഒരുങ്ങുന്നത്.